യു.എ.ഇ എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ ബി.ആര്‍. ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു

അബുദബി: എന്‍എംസി, യു എ ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനും പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷെട്ടിയുടെയും ഷെട്ടിയുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളെയും യു എ ഇ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ലണ്ടന്‍ സ്റ്റോക്ക് സ്ചേഞ്ചിനെ വഞ്ചിച്ചതിന് ഷെട്ടിക്കെതിരെ ലണ്ടനില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യു എ ഇ സ്ചേഞ്ചിന് ഗള്‍ഫില്‍ മാത്രം നൂറിലേറെ ശാഖകളുണ്ട്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തുമായി ആയിരത്തിലേറെ ശാഖകള്‍ വേറെയും. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു. 12015 ല്‍ ഫോബ്സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഷെട്ടിയും ഇടം കണ്ടെത്തിയിരുന്നു. 2009 ല്‍ ഷെട്ടിക്ക് പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നും മറ്റും യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഗള്‍ഫിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ നിര്‍ത്തുന്നതായാണ് അധികൃതരുടെ വിശദീകരണം.
യു എഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്ത് സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനുമായ ഷെട്ടിയെ വിവാദങ്ങളെത്തുടര്‍ന്നും സാമ്പത്തിക ഇടപാടിലെ സുതാര്യത ഇല്ലാത്തതിനാലും ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ ഹാനി ബുട്ടിഖി, ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ ബസാദിക് എന്നിവരും രാജിവച്ചു.
ഡയറക്ടര്‍, നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍നിന്നും ഫെബ്രുവരി 16 ന് ബി ആര്‍ ഷെട്ടി രാജിവെച്ചതായി പിന്നീട് കമ്ബനി അറിയിച്ചു. ബി ആര്‍ ഷെട്ടി ബിസിനസ്സിലെ തന്റെ ഓഹരിയുടെ വലുപ്പം തെറ്റായി വെളിപ്പെടുത്തിയതായ ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്. തുടര്‍ന്ന് എന്‍എംസി ഷെട്ടിയെ ബോര്‍ഡ് യോഗങ്ങളില്‍നിന്ന് നിന്ന് ഒഴിവാക്കിയിരുന്നു.