50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി വിന്‍ഡോ; ഓഹരിവിപണിയില്‍ മുന്നേറ്റം

മ്യൂച്യല്‍ ഫണ്ടിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി വിന്‍ഡോ തുറക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഓഹരിവിപണിയില്‍ വലിയ മുന്നേറ്റം. നിഫ്റ്റി ബാങ്ക് 494.50 പോയിന്റ് അഥവാ 2.52 ശതമാനം ഉയര്‍ന്ന് 20,081 ലെവലില്‍ എത്തി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 315 പോയിന്റ് അഥവാ മൂന്ന് ശതമാനം ഉയര്‍ന്ന് 10,857.55 ലെത്തി. വ്യക്തിഗത ഓഹരികളില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 6.56 ശതമാനം ഉയര്‍ന്ന് 408 രൂപയായി. ആക്സിസ് ബാങ്ക് 5.5 ശതമാനം ഉയര്‍ന്ന് 426 രൂപയിലെത്തി. ഐസിഐസിഐ ബാങ്ക് 3.42 ശതമാനം നേട്ടമുണ്ടാക്കി. ഇന്‍ഡക്‌സ് തലത്തില്‍ പരിശോധിച്ചാല്‍, ബിഎസ്ഇ സെന്‍സെക്‌സ് 416 പോയിന്റ് ഉയര്‍ന്ന് (1.33 ശതമാനം) 31,743 എന്ന നിലയിലെത്തി. പകല്‍ സമയത്ത്, സൂചിക ഉയര്‍ന്നതും താഴ്ന്നതുമായ 32,103.70, 31,651.58 എന്നീ തലങ്ങളില്‍ എത്തി. എന്‍എസ്ഇയില്‍ നിഫ്റ്റി 50 സൂചിക 128 പോയിന്റ് അഥവാ 1.40 ശതമാനം ഉയര്‍ന്ന് 9,282 ല്‍ അവസാനിച്ചു. വിശാലമായ വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.44 ശതമാനം ഉയര്‍ന്ന് 11,630 എന്ന നിലയിലാണ്. മേഖലാ സൂചിക രംഗത്ത്, എന്‍എസ്ഇയിലെ എല്ലാ സൂചികകളും നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഏറ്റവും കൂടുതല്‍ മുന്നേറി.