വിപണിയില്‍ പരസ്യം ലക്ഷ്യം; മാസ്‌ക് നിര്‍മിച്ച് ജഴ്‌സി നിര്‍മാതാക്കളും

ഫേസ് ബുക്ക് അടക്കമുള്ള പല ബ്രാന്‍ഡുകളും മാസ്‌ക് നിര്‍മിച്ചിരുന്നു. ഇപ്പോഴിതാ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് നിര്‍മാതാക്കളും ആ രീതിയില്‍ ചിന്തിച്ച് തുടങ്ങി. കിക്ക് ഓഫ് സ്പോര്‍ട്സ് ജഴ്സി നിര്‍മാതാക്കള്‍ മാസ്‌ക് നിര്‍മിച്ച് തങ്ങളുടെ ബ്രാന്‍ഡ് വിപണിയില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ്. കോവിഡ് കാരണം മുഴുവന്‍ വ്യവസായ സംരംഭങ്ങളും തളര്‍ന്നുകിടക്കുന്ന സമയത്ത് ഈ സമയത്തെ സാധ്യതകള്‍ തേടിയാണ് മാസ്‌കുകളില്‍ ഫുട്ബോള്‍ വസന്തം തീര്‍ക്കാമെന്ന ചിന്തയില്‍ എത്തിയത്. അതോടെ നിര്‍മാണ ചെലവ് മാത്രം ഈടാക്കി വിവിധ ഫുട്ബോള്‍ ടീമുകളുടെ ജഴ്സികളുടെ മാതൃകയില്‍ മാസ്‌ക് തീര്‍ത്ത് തരംഗം സൃഷ്ടിച്ചു. കോവിഡ് വൈറസ് നാട് കീഴടക്കുമ്പോള്‍ കായിക പ്രേമികള്‍ എന്ത് ചെയ്യും. മാസ്‌ക് ധരിച്ച് കളിപ്രേമത്തെ കൂടെ കൂട്ടാനെന്ത് ചെയ്യും. ഈ ചോദ്യത്തിനുത്തരം നല്‍കുകയായിരുന്നു. കായിക പ്രേമികള്‍ക്ക് അവരുടെ ഇഷ്ട ടീമിന്റെ നിറത്തിലുള്ള ഫെയ്സ്മാസ്‌കുകള്‍ വിപണയിലിറക്കിയാണ് കമ്പനി ശ്രദ്ധ നേടുന്നത്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ പേരിലുള്ള മുഖാവരണമാണ് പുറത്തിറക്കിയിരിക്കുന്നത്. ക്രിക്കറ്റ് ടീമുകളുടെ പേരിലുള്ള മാസ്‌കിന്റെ അണിയറയിലാണ് കമ്പനി.

ഫുട്ബോള്‍ ക്ലബ്ബുകളായ റയല്‍ മഡ്രീഡ്, ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, പി.എസ്.ജി എന്നിവയുടെ ലോഗോയും ജഴ്സിയുടെ നിറത്തിലുള്ള മാസ്‌കുകളുമാണ് വിപണിയില്‍ എത്തിയത്.
പത്തു രൂപയാണ് വില. മാസ്‌ക് ധരിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി എം.ഡി ഷാജഹാന്‍ പറയുന്നു. കേരളത്തിലെ പ്രമുഖ സ്പോര്‍ട്സ് വസ്ത്ര നിര്‍മാതാക്കളായ കിക്ക് ഓഫ് സ്പോര്‍ട്സിന് കോഴിക്കോട്, കോട്ടക്കല്‍, തിരുപ്പൂര്‍, കൊച്ചി എന്നിവടങ്ങളില്‍ യൂനിറ്റുണ്ട്. മാസ്‌കിന്റെ നിര്‍മാണ ചെലവ് മാത്രമേ കമ്പനി ഈടാക്കുന്നുള്ളൂവെന്നും ഷാജഹാന്‍ വ്യക്തമാക്കി.