രാജ്യത്ത് പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കാനായി പദ്ധതി വരുന്നു; ലക്ഷ്യം വാഹനനിര്‍മാണം വര്‍ധിപ്പിക്കല്‍

ന്യൂദല്‍ഹി: അഞ്ചു വര്‍ഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ ഹബ്ബാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ആദ്യ പടിയായി ‘വാഹന സ്‌ക്രാപ് നയം’ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്‌ക്രാപ് നയത്തിലൂടെ പഴയ കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പൊളിച്ച് നീക്കും. കാലാവധി കഴിഞ്ഞവയാണ് ഇങ്ങനെ ചെയ്യുക. റീസൈക്കിള്‍ ചെയ്ത് ലഭിക്കുന്ന ആക്രി സാധനങ്ങള്‍ വാഹന വ്യവസായത്തില്‍ പുത്തന്‍ കാറുകള്‍, ബസുകള്‍, ലോറികള്‍ ഒക്കെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. ഇതുകൊണ്ട് നിലവിലുള്ളതിനെക്കാള്‍ വാഹന ഉല്‍പാദ ചിലവ് കുറയും.
വാഹനങ്ങള്‍ പൊളിക്കാനായി റീസൈക്കിള്‍ കേന്ദ്രങ്ങള്‍ തുറമുഖങ്ങളുടെ അരികില്‍ സ്ഥാപിക്കും. ഇതിനായി രാജ്യത്തെ തുറമുഖങ്ങളുടെ ആഴം പതിനെട്ട് മീറ്റര്‍ ആയി കൂട്ടും – പൂനയിലെ എംഐറ്റി എഡിറ്രി സര്‍വ്വകലാശാലയിലെ മീറ്റിംഗില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രാലയം 2019 ഒക്ടോബറില്‍ പുറത്തിറങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഈ തീരുമാനം. എന്നാല്‍ ഇനിയും ഏറെ കടമ്പകള്‍ ഇതിനായി കടക്കാനുണ്ടെന്നും അദേഹം പറഞ്ഞു.