ഇനി ഒരു കോടി രൂപ നിക്ഷേപമുള്ള സംരംഭങ്ങള്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം

ന്യൂഡല്‍ഹി: രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പരിധി ഉയര്‍ത്താന്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. പുതിയ നിര്‍വചനവും മാനദണ്ഡവും 2020 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
2006 ല്‍ എം.എസ്.എം.ഇ.വികസന നിയമം നിലവില്‍ വന്ന് 14 വര്‍ഷത്തിനുശേഷമാണ്, മെയ് 13 ന് ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജില്‍ ഉള്‍പ്പെടുത്തി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിവ്വചനത്തില്‍ പുനരവലോകനം പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തിലെ നിര്‍വ്വചനം അനുസരിച്ച് ഒരു കോടി രൂപ നിക്ഷേപവും അഞ്ചു കോടി രൂപ വിറ്റുവരവുമുള്ള നിര്‍മ്മാണ-സേവന രംഗത്തെ യൂണിറ്റുകള്‍ സൂക്ഷ്മ സംരംഭങ്ങളുടെ പട്ടികയില്‍പ്പെടും.10 കോടി രൂപ നിക്ഷേപവും 50 കോടി രൂപ വിറ്റുവരവുമുള്ള നിര്‍മ്മാണ-സേവന രംഗത്തെ യൂണിറ്റുകള്‍ ചെറുകിടസംരംഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും. അതുപോലെ, നിര്‍മാണ-സേവന രംഗത്തെ ഇടത്തരം യൂണിറ്റുകളുടെ പരിധി 20 കോടി രൂപ നിക്ഷേപവും 100 കോടി രൂപ കോടി വിറ്റുവരവും എന്നതായി മാറും.ഇടത്തരം സംരംഭങ്ങളുടെ നിര്‍വ്വചനം വീണ്ടും പരിഷ്‌കരിക്കാന്‍ ജൂണ്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇടത്തരം സംരംഭങ്ങളെന്നാല്‍ 50 കോടി രൂപ നിക്ഷേപവും 250 കോടി രൂപ വിറ്റുവരവും ഉള്ള യൂണിറ്റുകള്‍ എന്നതാണ് വീണ്ടും കൊണ്ടുവന്ന പരിഷ്‌ക്കാരം.
വിറ്റുവരവ് കണക്കാക്കുന്നതില്‍ നിന്ന് കയറ്റുമതി ഒഴിവാക്കാനുള്ള തീരുമാനം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയക്കാതെ കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. ഇത് രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
പുതുക്കിയ നിര്‍വ്വചനം അനുസരിച്ച് തരംതിരിക്കുന്നതിനുള്ള വിശദവും വ്യക്തവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എം.എസ്.എം.ഇ. മന്ത്രാലയം പ്രത്യേകം പുറപ്പെടുവിക്കുന്നുണ്ട് .
പ്രധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം ചെയ്ത ചാമ്പ്യന്‍സ് പോര്‍ട്ടലില്‍ (www.champions.gov.in) എം.എസ്.എം.ഇ.കള്‍ക്കും പുതുസംരംഭകര്‍ക്കും ഗുണപ്രദമാകുന്ന തരത്തിലുള്ള ശക്തമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം.എസ്.എം.ഇ. മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി