മംഗലാപുരം, അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുക്കും

ന്യൂഡല്‍ഹി: മംഗലാപുരം, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മാനേജുമെന്റ്, വികസന പ്രവര്‍ത്തനങ്ങള്‍ യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 2, നവംബര്‍ 11 തീയതികളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് എഎഐ വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ എന്നീ മൂന്ന് സ്വകാര്യ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ എഎഐ നേരത്തെ അദാനി എന്റര്‍പ്രൈസിന്  നവംബര്‍ 12 വരെ സമയം നല്‍കിയിരുന്നു.2019 ഫെബ്രുവരിയില്‍ കേന്ദ്രാനുമതി നേടിയ ആറ് വിമാനത്താവളങ്ങളില്‍ മൂന്നെണ്ണം (മംഗലാപുരം, ലഖ്നൗ, അഹമ്മദാബാദ്) ജൂലൈയില്‍ ഏറ്റെടുക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് മൂലമാണ് നീ്ട്ടിവയ്‌ക്കേണ്ടിവന്നത്.പിപിപി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) മാതൃകയില്‍ പാട്ടത്തിനെടുക്കുന്നതിന് അംഗീകാരം ലഭിച്ച ഗുവാഹത്തി, ജയ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എഎഐ പ്രവര്‍ത്തിപ്പിക്കുന്ന വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങളും അദാനി ഗ്രൂപ്പ് ആരംഭിച്ചു.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം നടത്തുന്ന മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (മിയാല്‍) ഏറ്റെടുക്കും. ജിവികെ ഗ്രൂപ്പില്‍ നിന്ന് നിയന്ത്രിത ഓഹരി സ്വന്തമാക്കിയ നവി മുംബൈ വിമാനത്താവളവും വരും മാസങ്ങളില്‍ ഏറ്റെടുക്കും..

അതേസമയം, പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പ്രവര്‍ത്തനത്തിനായി വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, റായ്പൂര്‍, ഇന്‍ഡോര്‍, ട്രിച്ചി എന്നിവ ഉള്‍പ്പെടുന്ന ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ എഎഐ ഇപ്പോള്‍ ഒരുങ്ങുകയാണ്.12 വിമാനത്താവളങ്ങളില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ 13,000 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു