കരിപ്പൂര്‍ വിമാനാപകടം:660 കോടി നഷ്ടപരിഹാരം; യാത്രക്കാര്‍ക്ക് 282.49 കോടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. വിമാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 378.83 കോടി രൂപയും, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 282.49 കോടി രൂപയും ഉപയോഗിക്കും.
വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് എയര്‍ ഇന്ത്യയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടത്. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയാണ് പ്രാഥമിക ഇന്‍ഷൂറര്‍. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷൂറന്‍സ് കമ്പനിയാണ്.
യാത്രക്കാര്‍ക്ക് നല്‍കേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്നെ നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് നല്‍കിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നല്‍കും. ആഗസ്റ്റ് ഏഴിനാണ്
കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിനീങ്ങി അപകടം ഉണ്ടായത്. 21 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.