സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് വലിയആശങ്കക്കാണ് വഴിവെച്ചത്. അപ്രതീക്ഷിത നീക്കത്തിലൂടെ അതീല രഹസ്യമായാണ് നവംബര്‍ 17 ന് രാത്രി മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പിന്‍വലിക്കാവുന്ന പണത്തിന്റെ അളവിലും നിയന്ത്രണം വന്നു. ഡിസംബര്‍ 16 വരെ ബാങ്കില്‍ നിന്ന് 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് അനുവാദമില്ല. കേഇതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബാങ്കിങ് മേഖലയിലെ നിക്ഷേപകര്‍ക്കെല്ലാം ഇത് ആശങ്കക്ക് വഴിവെച്ചു. കാരണം എപ്പോള്‍ പിന്‍വലിക്കാമെന്ന ഉറപ്പിലാണ് എല്ലാവരും ബാങ്ക് നിക്ഷേപത്തിനെ കാണുന്നത്. ഇതിനാണ് ഇവിടെ തടസ്സം വന്നത്. തങ്ങളുടെ നിക്ഷേപം ബാങ്കില്‍ സുരക്ഷിതമാണോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ്, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് കൊടുക്കും. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തിക നില തുടരെ മോശമായ സാഹചര്യത്തിലാണ് മൊറട്ടോറിയം നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ലക്ഷ്മി വിലാസ് ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ നിക്ഷേപകര്‍ ഒന്നടങ്കം വലിയ തുക പിന്‍വലിക്കാനും തുടങ്ങിയതോടെ ബാങ്കിന്റെ സ്ഥിതി കൂടുതല്‍ വഷളായി. ഭരണ സമിതിയിലെ പ്രശ്നങ്ങളും തര്‍ക്കങ്ങളും ലക്ഷ്മി വിലാസ് ബാങ്കിന്റെ വീഴ്ച്ചയ്ക്കുള്ള മറ്റു കാരണങ്ങളാണ്.
മൊറട്ടോറിയം കാലയളവില്‍ ലക്ഷ്മി വിലാസ് ബാങ്കിന് മൂലധന സമാഹരണം നടത്താന്‍ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.