രാജ്യത്ത് 150 സ്വകാര്യ ട്രെയിനുകള്‍ കൂടി വരുന്നു; പ്രതീക്ഷിക്കുന്നത് 30000 കോടി നിക്ഷേപം


രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 150 സ്വകാര്യ ട്രെയിനുകള്‍ കൂടി വരുന്നു. ഇതിനായി കമ്പനികളുമായി സര്‍ക്കാര്‍ ധാരണയായി. 30000 കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് ആധുനികീകരിച്ച പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വെ പദ്ധതിയിടുന്നത്. വിവിധ റൂട്ടുകളില്‍ ട്രെയിന്‍ ഓടിക്കാന്‍ 13 കമ്പനികളെയാണ് റെയില്‍വെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജിഎംആര്‍, എല്‍ആന്‍ഡ്ടി, ഭെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ വൈകാതെ അനുമതി ലഭിച്ചേക്കും.
ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി), ഭാരതി ഹെവി ഇലക്ട്രിക്കല്‍സ്, വെല്‍സ്പണ്‍ എന്റര്‍പ്രൈസ്, പിന്‍സി ഇന്‍ഫ്രടെക്, ക്യൂബ് ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍, മേഘ എന്‍ജിനിയറിങ്, ഐആര്‍ബി ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് തുടങ്ങിയ കമ്പനികളെ റെയില്‍വെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാരാറിനുശേഷം(ആര്‍എഫ്പി) ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കും. 12 ക്ലസ്റ്ററുകളിലായി 151 ആധുനിക ട്രയിനുകളാകും ഓടിക്കുക. റെയില്‍വെ ശൃംഖലയില്‍ യാത്രാ തീവണ്ടികള്‍ ഓടിക്കുന്നതിനായി സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്.