മലപ്പുറത്ത് ബാങ്കുകളോടുള്ള അതൃപ്തി കുറയുന്നു; നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്‌

മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തിന്‍ വന്‍ വര്‍ധനവ്. എന്നാല്‍ പ്രവാസി നിക്ഷേപത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 1691 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സെപ്റ്റംബര്‍ പാദ ജില്ലാതല അവലോകന സമിതി വിലയിരുത്തി. ഇതോടെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 41843 കോടിയായി. ഇതില്‍ 12531 കോടി പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തില്‍ നിന്ന് 204 കോടിയുടെ കുറവാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്.

61 ശതമാനമാണ് ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം. കേരള ഗ്രാമീണ ബാങ്കില്‍ 83 ശതമാനവും കാനറ ബാങ്കില്‍ 63 ശതമാനവും എസ്ബിഐയില്‍ 32 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 27 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 48 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം. വാര്‍ഷിക ക്രെഡിറ്റ് പ്ലാനിന്റെ 36 ശതമാനവും ബാങ്കുകള്‍ക്ക് നേടാനായി. ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണനാ വിഭാഗത്തില്‍ 4190 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റു വിഭാഗങ്ങളില്‍ 1526 കോടിയും നല്‍കി.
വിവിധ വിഭാഗങ്ങളിലായി 11081 കോടി വായ്പ മുന്‍ഗണനാ വിഭാഗങ്ങളില്‍ നല്‍കാനുള്ള സാധ്യതയും യോഗത്തില്‍ വിലയിരുത്തി. അതില്‍ 52 ശതമാനം കാര്‍ഷിക അനുബന്ധ മേഖലയിലും 34 ശതമാനം എംഎസ്എംഇ മേഖലയിലുമാണ് വിലയിരുത്തുന്നത്.