തിരുവനന്തപുരത്ത് ഐ ഫോണില്‍ വ്യാജന്‍മാര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ ഐ ഫോണ്‍ വിറ്റ നാല് കടകള്‍ക്കെതിരെ കേസ്. തകരപ്പറമ്ബിലുള്ള നാല് കടകള്‍ക്കെതിരെയാണ് ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗ്രാഫിന്‍ ഇന്റലിജന്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തടയാനും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിള്‍ കമ്ബനി നിയോഗിച്ച കമ്ബനിയാണിത്.

ഗ്രാഫിന്‍ ഇന്റലിജറ്റല്‍ കമ്ബനിയുടെ അന്വേഷണ ഓഫീസറാണ് ഫോര്‍ട്ട് പോലീസിന് പരാതി നല്‍കിയത്. തകരപ്പറമ്ബിലെ അപ്പോളോ ടയേര്‍സിന് സമീപത്തെ മൊബൈല്‍ ഷോപ്പീ , ശ്രീ ഭാസ്കര കോംപ്ലക്സിലെ മൊബൈല്‍ സിറ്റി , നാലുമുക്കിലെ തിരുപ്പതി മൊബൈല്‍സ് , നാലുമുക്കില്‍ തന്നെയുള്ള സെല്ലുലാര്‍ വേള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.

ഈ കടകളില്‍ ആപ്പിള്‍ കമ്ബനിയുടെ ഐ ഫോണ്‍ അടക്കമുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്നായിരുന്നു പരാതിയില്‍ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കമ്ബനി നല്‍കിയ പരാതി ഫോര്‍ട് പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 486ാം വകുപ്പും കോപ്പി റൈറ്റ് നിയമത്തിലെ 63 (A) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഫോര്‍ട്ട് എസ്‌ഐ ജി ഷിജുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.