15 വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ പൊളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള, പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

ഇവയ്ക്കു പകരം പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വാഹന പൊളിക്കല്‍ നയത്തിന് അംഗീകാരമായിട്ടുണ്ട്. ഇതനുസരിച്ച്‌ ഏപ്രില്‍ ഒന്നിനു പഴയ വാഹനങ്ങള്‍ പൊളിച്ചു തുടങ്ങുമെന്ന് ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ ഗഡ്കരി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള വാഹനങ്ങളാണ് പൊളിക്കുക. ഒന്‍പതു ലക്ഷത്തിലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ റോഡുകളില്‍നിന്ന് അപ്രത്യക്ഷമാവുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയില്‍ ഉള്ളത് ഉള്‍പ്പെടെയുള്ള, പഴയ ബസ്സുകള്‍ പൊളിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കല്‍ നയത്തിന്റെ പരിധിയില്‍ വരും.

നയം അനുസരിച്ച്‌ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനു ശേഷവും ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തണം. ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസാവുന്നവയ്ക്കു മാത്രമാവും രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക. അല്ലാത്തവ പൊളിക്കേണ്ടി വരും. ഇത്തരത്തില്‍ പൊളിച്ചു പുതിയ വാഹനം വാങ്ങുമ്ബോള്‍ റോഡ് നികുതിയില്‍ 25 ശതമാനം ഇളവു ലഭിക്കും.