ശ്രീനഗറില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണശാല വരുന്നു


എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല തുറക്കും. ജമ്മു കശ്മീരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല ആരംഭിക്കുന്നത്.
ദുബായില്‍ നടന്ന ‘യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റി’ന്റെ ഭാഗമായി ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കാര്‍ഷികോത്പാദനം) നവീന്‍ കുമാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.

ജമ്മുകശ്മീരില്‍ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാര്‍ഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി.

നിലവില്‍ കശ്മീരില്‍നിന്ന് ആപ്പിളും കുങ്കുമവും ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വര്‍ഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടണ്‍ ആപ്പിളാണ് കശ്മീരില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്.

സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തില്‍ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതല്‍മുടക്കുന്നത്. മുന്നൂറോളം പേര്‍ക്ക് തൊഴിലവസരവും ലഭിക്കും.