ലൈഫ് സയന്‍സ് പാര്‍ക്ക് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് ഏപ്രില്‍ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:  തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം ഏപ്രില്‍ 19ന് വൈകീട്ട് 4ന്് ലൈഫ് സയന്‍സ് പാര്‍ക്കില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് (ഐഎവി) മുഖ്യമന്ത്രി കെട്ടിടം കൈമാറും. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഐ.എ.വി പൂര്‍ത്തീകരിച്ച  വിവിധ പദ്ധതികളുടെ സമര്‍പ്പണവും ബി.എസ്.എല്‍ III ലാബ് സമുച്ചയം, ട്രാന്‍സ്ജിനിക് അനിമല്‍ ഫെസിലിറ്റി എന്നിവയുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിര്‍വഹിക്കും. ചടങ്ങില്‍ കയര്‍, നിയമം, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. അടൂര്‍ പ്രകാശ് എം.പി, വി.ശശി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്  കുമാര്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചാന്‍സലര്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും പങ്കെടുക്കും.

80,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിര്‍മാണം കെ.എസ്.ഐ.ഡി.സി പൂര്‍ത്തിയാക്കിയത്. കെട്ടിടത്തില്‍ ആകെ 22 ലാബുകളാണ് സജ്ജീകരിക്കുന്നത്. ബയോ സേഫ്റ്റി -രണ്ട് കാറ്റഗറിയിലുള്ള 16 ലാബുകള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. 16 ലാബുകളില്‍ എട്ട് ലാബുകള്‍ പൂര്‍ത്തിയായി. ബാക്കി എട്ട് ലാബുകള്‍ ഈ സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാവും. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്നോസ്റ്റിക്സ്, വൈറല്‍ വാക്സിനുകള്‍, ആന്റി-വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറസ് ആപ്ലിക്കേഷനുകള്‍, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആന്‍ഡ് ജനറല്‍ വൈറോളജി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാബുകളാണ് ഇനി കെട്ടിടത്തില്‍ ഒരുങ്ങുന്നത്. കൂടാതെ കുരങ്ങുപനി ഉള്‍പ്പടെ എണ്‍പതോളം വൈറല്‍ രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിപുലമായ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് സൗകര്യങ്ങള്‍ ലാബുകളില്‍ ഉണ്ടാകും. ബിഎസ്എല്‍ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിര്‍മാണവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കും.  ഈ ലാബുകളില്‍ കോവിഡും പേവിഷബാധയും പരിശോധിക്കാന്‍ കഴിയും വിധം ആധുനിക സൗകര്യങ്ങളാകും ഐ.എ.വി സജ്ജമാക്കുക.

രണ്ട് ഘട്ടമായാണ് തിരുവനന്തപുരം തോന്നയ്ക്കലില്‍ കെ.എസ.്ഐ.ഡി.സി ലൈഫ് സയന്‍സ് പാര്‍ക്ക് പദ്ധതി സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിലെ 75 ഏക്കറില്‍ 70  ഏക്കറും രണ്ടാം ഘട്ടത്തിലെ 123 ഏക്കറില്‍ 86 ഏക്കറും വീതം ഭൂമി കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തു. ആദ്യ ഘട്ടത്തില്‍ 20 മീറ്റര്‍ വീതിയുള്ള ആന്തരിക റോഡുകള്‍, ജലം (1 എംഎല്‍ഡി), വൈദ്യുതി (3 എംവിഎ) വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം എന്നിവ ഒരുക്കി. വ്യവസായ സംരംഭകര്‍ക്ക് സംരംഭം ആരംഭിക്കാന്‍ ഭൂമിയും അനുവദിച്ചു വരുന്നു. സംരംഭക യൂണിറ്റുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുമായി ചേര്‍ന്നുള്ള സംരംഭമായി, ലൈഫ് സയന്‍സസ് പാര്‍ക്കിലെ ആദ്യ ഘട്ടത്തില്‍ ഒന്‍പത് ഏക്കര്‍ സ്ഥലത്ത് ഒരു മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കും (മെഡ്സ് പാര്‍ക്ക്) സ്ഥാപിക്കുന്നുണ്ട്. പാര്‍ക്ക് പൂര്‍ണ സജ്ജമാകുമ്പോള്‍ 700 ഓളം തൊഴിലവസരങ്ങള്‍  സൃഷ്ടിക്കപ്പെടും. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ (KSCSTE) 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് ലാബുകള്‍ ഉള്‍പ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി), കേരള വെറ്ററിനറി സയന്‍സസ് ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി  സ്ഥാപിച്ച റിസര്‍ച്ച് കം ലേണിങ് സെന്റര്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന പദ്ധതികള്‍.