കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ്

പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും

തിരുവനന്തപുരം: വസ്തുനികുതി ഏപ്രില്‍ 30നകം ഒടുക്കിയാല്‍ അഞ്ച് ശതമാനം റിബേറ്റ്
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ,എക്‌സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു*. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും.
ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ ചതുരശ്ര മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും,മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും,കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.
300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും. വ്യവസായ,വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.
2023 ഏപ്രില്‍ 1 ന് മുന്‍പ് താമസം,മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ 1ന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം,വ്യവസായം,വാണിജ്യം,മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി,കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണ് ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.
കേരളത്തില്‍ നിലവിലുള്ള പെര്‍മിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെര്‍മിറ്റ് ഫീസാണ് എന്ന വസ്തുത നിലനില്‍ക്കെ തന്നെയാണ് സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒടുക്കേണ്ട ഒരു വര്‍ഷത്തെ വസ്തുനികുതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം ഏപ്രില്‍ 30നകം ഒടുക്കുകയാണെങ്കില്‍ അഞ്ച് ശതമാനം റിബേറ്റ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകര്‍ക്ക് നല്‍കുന്നത്.
നാമമാത്രമായ പെര്‍മിറ്റ് ഫീസായിരുന്നു മുന്‍പുണ്ടായിരുന്നത്. കാലാനുസൃതമായി പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാത്തത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും വരുമാനത്തെയും ബാധിച്ചപ്പോഴാണ് സര്‍ക്കാര്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ അന്ന് തീരുമാനമെടുത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തില്‍ വര്‍ധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിബന്ധനയാണ്. ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മീഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍,കോവിഡ് പോലുള്ള മഹാമാരികള്‍ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാമ്പത്തികമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിര്‍ദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് അന്ന് കടന്നതെന്ന് മന്ത്രി പറഞ്ഞു. 5 വര്‍ഷം കൂടുമ്പോള്‍ 25 ശതമാനം വസ്തുനികുതി വര്‍ധിപ്പിക്കണമെന്നത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയും നേരത്തെ ആക്ടിലുണ്ടായിരുന്ന വ്യവസ്ഥയുമാണ്. 2018 ഏപ്രിലില്‍ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്‌കരണം കോവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023 ലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 25 ശതമാനം ഒറ്റയടിക്ക് വര്‍ധന എന്നത്,ആക്ടില്‍ ഭേദഗതി വരുത്തി ഓരോ വര്‍ഷവും 5 ശതമാനം വീതമാക്കി സര്‍ക്കാര്‍ ലഘൂകരിക്കുകയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനം വര്‍ധിപ്പിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുമ്പോള്‍,ആദ്യ വര്‍ഷം 20 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 15,10,5 ശതമാനം നികുതിദായകന് കുറവ് ലഭിക്കുന്നുണ്ട്.
പെര്‍മിറ്റ് ഫീസായി ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ലഭിക്കുന്നില്ല. ഇത് പൂര്‍ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ചെലവഴിക്കുന്നത്.
പുതുക്കിയ പെര്‍മിറ്റ് ഫീസ് വഴിയുള്ള തനതുവരുമാനവര്‍ധനവിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പൂര്‍ണമായും വിനിയോഗിച്ചത്.
കാലോചിതമായി പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കണമെന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആവശ്യമായിരുന്നു. കാരണം പല സ്ഥാപനങ്ങള്‍ക്കും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഗ്യാപ് ഫണ്ട് നല്‍കേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 2022-23 ലെ 68ല്‍ നിന്ന് 2023-24ല്‍ 45 ആയി കുറഞ്ഞു. മുന്‍സിപ്പാലിറ്റികളുടെ എണ്ണം 10 ല്‍ നിന്ന് 6 ആയിട്ട് കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നില്ല എന്ന പരാതി മുമ്പ് വ്യാപകമായിരുന്നു. നഗരങ്ങളില്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ലോ റിസ്‌ക് കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ തത്സമയം പെര്‍മിറ്റ് നല്‍കാന്‍ കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ സംവിധാനമൊരുക്കി. ജനുവരി ഒന്നുമുതല്‍ കെ സ്മാര്‍ട്ടില്‍ ഈ സൗകര്യം ലഭ്യമാക്കി. കെ സ്മാര്‍ട്ടിലൂടെ കഴിഞ്ഞ ആറ് മാസം കൊണ്ടുമാത്രം 8807 പെര്‍മിറ്റുകളാണ് മിനുട്ടുകള്‍ക്കകം ഇങ്ങനെ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.
പെര്‍മിറ്റ് ഫീസ് പരിഷ്‌കരിച്ചത് നിര്‍മ്മാണ മേഖലയെ ഒരു തരത്തിലും ദോഷകരമായി ബാധിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്ന് ഇത് വ്യക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2022- 23ല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അനുവദിച്ച പെര്‍മിറ്റുകള്‍ 328518 ആയിരുന്നെങ്കില്‍ 2023-24ല്‍ ഇത് 359331 ആയി വര്‍ധിച്ചു. 30813 പെര്‍മിറ്റുകള്‍ അഥവാ 9.37 ശതമാനം വര്‍ധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെര്‍മിറ്റുകള്‍ ഒരു സാമ്പത്തിക വര്‍ഷം കൊണ്ട് 20311 ല്‍ നിന്ന് 40401 ആയി വര്‍ധിച്ചു. ഇരട്ടിയോളമാണ് വര്‍ധന.
വന്‍കിട കെട്ടിടങ്ങളുടെ എണ്ണത്തിലും വന്‍വര്‍ധനയാണെന്ന് കെ റെറയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 159 പ്രൊജക്ടുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ ഇത് 211 ആയി വര്‍ധിച്ചു,32.7ശതമാനം വര്‍ധന. 2023ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 6800 കോടിയുടെ വന്‍ ഭവനസമുച്ചയങ്ങളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here