പാകിസ്ഥാനില്‍ സാമ്പത്തിക സ്ഥിതി രൂക്ഷം; ഒരു മുട്ടയ്ക്ക് വില 41 രൂപ

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധിരൂക്ഷം. അവശ്യസാധനങ്ങള്‍ക്ക് തീവിലയായതോടെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് പാക് ജനത.
രാജ്യത്ത് ഒരു കിലോഗ്രാം കോഴിയിറച്ചിക്ക് ആയിരം രൂപയും ഒരു ഡസന്‍ കോഴിമുട്ടയ്ക്ക് 500 രൂപയുമാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോയാബീന്റെയും കനോലയുടെയും ഇറക്കുമതി കുറഞ്ഞതാണ് ചിക്കന് വില കൂടാനുള്ള കാരണമായി പാക് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
സോയാബീന്‍,കനോല വിത്ത് തുടങ്ങിയവയുടെ ഇറക്കുമതിയ്ക്ക് രാജ്യത്ത് വലിയ നിയന്ത്രണങ്ങളാണ് ഉള്ളത്. തുറമുഖത്ത് ക്ലിയറന്‍സ് കിട്ടാതെ ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് രാജ്യത്തുടനീളമുള്ള കോഴി ഫാമുകളെ ബാധിച്ചു. ഇതാണ് കോഴിയിറച്ചിക്ക് വില കൂടാനുണ്ടായ കാരണം.
അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ചയും വില വര്‍ധനവിന് കാരണമാണ്. ഇന്ത്യന്‍ രൂപ കൊണ്ട് ഡോളര്‍ വാങ്ങാന്‍ 82.25 രൂപ വേണമെങ്കില്‍ പാകിസ്ഥാന്‍ രൂപ കൊണ്ട് ഡോളര്‍ വാങ്ങാന്‍ 224.58 രൂപ വേണം. പാകിസ്ഥാന്റെ 2.73 രൂപ ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ 15 രൂപയ്ക്ക് പാകിസ്ഥാനില്‍ മുട്ട ലഭിക്കും.
എന്നാല്‍ തുറമുഖത്ത് ഈ ക്ലിയറന്‍സ് വൈകുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥമൂലമാണെന്ന സത്യം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്മതിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.