ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ഓഗസ്റ്റില്‍

തെലങ്കാനയിൽ വൻനിക്ഷേപവുമായി ലുലു ഗ്രൂപ്പ്

അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികൾ; ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ 25 ഏക്കർ സ്ഥലം അനുവദിച്ച് തെലങ്കാന സർക്കാർ

ആഗോള ബ്രാൻഡായ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം തെലങ്കാനയുടെ വികസന മുഖമാകുമെന്നും , ലുലുവിനെ പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നതെന്നും തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു പറഞ്ഞു.

ഹൈദരാബാദ് : തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. ഹൈദരാബാദിൽ സാന്നിദ്ധ്യം അറിയിച്ച്, ആദ്യ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും ഉടൻ തുറക്കും. ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവിനൊപ്പം ഹൈദരാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആഗോള ബ്രാൻഡായ ലുലുവിന്റെ വരവിനെ ഏറെ സന്തോഷത്തിടെയാണ് സ്വീകരിക്കുന്നതെന്ന് ചടങ്ങിൽ വെച്ച് മന്ത്രി കെ ടി രാമറാവു പറഞ്ഞു. സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ് വച്ച് മാസങ്ങൾക്കകം 500 കോടിയുടെ നിക്ഷേപവാദഗ്ദാനം യാഥാർത്ഥ്യമാവുകയാണ്.
തെലങ്കാനയിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം സംസ്ഥാനത്തിന്റെ വികസന മുഖമാകുമെന്നും വ്യവസായ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും കെ.ടി. രാമറാവു വ്യക്തമാക്കി.

“ആഗോള ഐക്കണായി വളർന്നിട്ടും, എം.എ യൂസഫലിയുടെ വിനയം തന്നെ ഏറെ ആകർഷിച്ചുവെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കഴിഞ്ഞ യോഗത്തിൽ ഞങ്ങളോട് പറഞ്ഞു. വിദേശ കമ്പനികളേക്കാൾ ഇന്ത്യൻ കമ്പനിയായ ലുലുവിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് മുഖ്യമന്ത്രി ഞങ്ങളോട് നിർദ്ദേശിച്ചത് ” കെ.ടി. രാമറാവു പറഞ്ഞു.
ലോകത്തെ മുൻനിര കമ്പനിയായ ലുലു ഗ്രൂപ്പ്, ഒരു ഇന്ത്യക്കാരന്റേത് എന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും എം.എ യൂസഫലിയുടെ നിശ്ചയദാർഢ്യവും വ്യവസായിക കാഴ്ചപ്പാടും മാതൃകാപരമെന്നും കെടിആർ ചൂണ്ടികാട്ടി.

200 കോടി മുതൽമുടക്കിൽ ഹൈദരാബാദിനടുത്ത് ചെങ്കിചർളയിൽ ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിനായുള്ള 25 ഏക്കർ സ്ഥലത്തിന്റെ അലോട്ട്മെന്റ് രേഖ ചടങ്ങിൽ വെച്ച് തെലങ്കാന ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ മാനേജിംഗ് ഡയറക്ടർ ഇ.വി നരസിംഹ റെഡ്ഢി മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിദ്ധ്യത്തിൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക്‌ കൈമാറി.

“തെലങ്കാന സർക്കാരുമായി നടത്തിയ കൂടിക്കാഴ്കൾ എല്ലാം ഗുണകരമായിരുന്നു. നിക്ഷേപപദ്ധതികൾക്ക് സർക്കാർ തലത്തിൽ ലഭിച്ച പിന്തുണ അഭിനന്ദനാർഹമാണ്. അടുത്ത അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപം തെലങ്കാനയിൽ ലുലു നടത്തും. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 2,500 കോടി രൂപ മുതൽ മുടക്കിൽ ഹൈദരാബാദിൽ ഏറ്റവും വലിയ മാൾ നിർമ്മിക്കും.
മത്സ്യ-മാംസ സംസ്കരണ കേന്ദ്രവും തെലങ്കാനയിൽ തുറക്കും.പ്രാദേശികമായ വികസനത്തിന് ഒപ്പം നിരവധി തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നത് “ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

മുന്നൂറ് കോടി മുതൽമുടക്കിൽ അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു മാൾ. കുക്കാട്ട്പള്ളിയിലെ മഞ്ചീര മാൾ ഏറ്റെടുത്ത്
ആഗോളനിലവാരത്തിൽ പുതുക്കിനിർമ്മിച്ചാണ് ലുലു മാൾ യാഥാർത്ഥ്യമാകുന്നത്. ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പർമാർക്കറ്റ്, അഞ്ച് തീയേറ്റർ സ്ക്രീനുകൾ, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോർട്ട്, സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫൺടൂറ , ഇലക്ട്രോണിക്സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലു കണക്ട്, ബ്രാൻഡഡ് ഫാഷൻ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ എന്നിവ മാളിലുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ പുത്തൻ‌ ഷോറൂമുകളും ലുലു മാളിലുണ്ടാകും. ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലഭ്യമാകും. രണ്ടായിരത്തിലധികം പേർക്ക് പുതിയ തൊഴിലവസരം ലഭിക്കും.

തെലങ്കാനയിലെ കാർഷിക മേഖലയിൽ നിന്ന് ശുദ്ധമായ പച്ചക്കറിയും പഴങ്ങളും മികച്ച വിലയിൽ കർഷകരിൽ നിന്ന് ശേഖരിച്ച് , കയറ്റുമതി ചെയ്യുന്ന ഫുഡ് സോഴ്സിങ്ങ് ലോജിസ്റ്റിക്സ് ഹബ്ബ് ഹൈദരാബാദ് എയർപോർട്ടിന് സമീപം നിർമ്മിക്കും. 150 കോടിയുടെ നിക്ഷേപപദ്ധതിയാണിത്.കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നത് കൂടിയാണ് പദ്ധതി.

തെലങ്കാന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അധാർ സിൻഹ, തെലങ്കാന ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ മാനേജിംഗ് ഡയറക്ടർ ഈ വി നരസിംഹ റെഡ്ഢി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്ത്യ ആൻഡ് ഒമാൻ ഡയറക്ടർ ഏ.വി ആനന്ദ് റാം, ലുലു ഇന്ത്യ സിഇഒ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഇഒ രജിത്ത് രാധാകൃഷ്ണൻ നായർ എന്നിവരും സംബന്ധിച്ചു