കിടന്ന് യാത്ര ചെയ്യാന്‍ വന്ദേ സ്ലീപ്പര്‍ ട്രെയിന്‍ വരുന്നു

രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പര്‍ ട്രെയിനുകളും, വന്ദേ മെട്രോകളും വരുന്നു.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി (ഐ.സി.എഫ്‌) യില്‍ ഇതിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയില്‍വേ. സ്ലീപ്പറിന് പുറമെ ചാര്‍ജ് കുറവുളള വന്ദേ മെട്രോകളുടെ കോച്ചുകളും കൊണ്ടുവരും. ഇന്ത്യയുടെ റെയില്‍ വികാസ് നിഗം ലിമിറ്റഡ്, റഷ്യയുടെ ടിഎംഎച്ച്‌ ഗ്രൂപ്പും ചേര്‍ന്നാണ് വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്

വന്ദേഭാരത് സ്ലീപ്പറില്‍ 16 ബോഗികളാണ് ഉണ്ടാവുക. ഇതില്‍ 11 ത്രീ ടയര്‍ എസി കോച്ചുകളും നാല് ടു ടയര്‍ എ എസി കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എസിയും ഉള്‍പ്പെടും. നിലവില്‍ വന്ദേഭാരതിന് സീറ്റര്‍ കോച്ചുകള്‍ മാത്രമാണ് ഉള്ളത്. ഇതുമൂലം വന്ദേഭാരത് ഉപയോഗിച്ച്‌ രാത്രി യാത്രകള്‍ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒക്ടോബര്‍ 31ന് മുമ്ബ് വന്ദേ മെട്രോ തയ്യാറാവും. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയില്‍ ഉണ്ടാകുക. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകള്‍ വരിക എന്നാണ് റിപ്പോര്‍ട്ട്. ചെറു യാത്രകള്‍ക്കാണ് വന്ദേ മെട്രോ ഉപയോഗിക്കുക. നിലവില്‍ വന്ദേഭാരത് എക്സ്പ്രസുകള്‍ രാത്രിയാത്ര നടത്തുന്നില്ല.ട്രെയിൻ അടുത്ത വര്‍ഷം മര്‍ച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.