ഇന്ത്യയില്‍ ലുലുവിന്റെ 12 മാളുകള്‍ കൂടി വരുന്നു

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലായി 12 മാളുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.

ഗുരുഗ്രാം, നോയിഡ, പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ ബൃഹത്തായ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആലോചിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 മാളുകള്‍ സ്ഥാപിക്കാന്‍ കമ്ബനി പദ്ധതിയിടുന്നതായി ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാള്‍ ഡയറക്ടര്‍ ഷിബു ഫിലിപ്സ് പറഞ്ഞു. കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട്, നോയിഡ, വാരണാസി, പ്രയാഗ് രാജ്, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് മാളുകള്‍ തുറക്കുക. നിലവില്‍ കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, ബെംഗളൂരു, ലക്നൗ എന്നിവിടങ്ങളിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്.

ലുലു ഗ്രൂപ്പിന്‍റെ പ്രധാന വിപണിയാണ് യുപിയെന്നും ലഖ്നൗവിലെ മാളിനായി 2,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഷിബു പറഞ്ഞു. പ്രയാഗ് രാജിലും വാരണാസിയിലും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം കാണ്‍പൂരിലെ മാളിന്‍റെ നിര്‍മ്മാണം സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013ലാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ മാള്‍ കൊച്ചിയില്‍ സ്ഥാപിച്ചത്.