പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ;വിമാനകമ്പനികളുമായി ചർച്ച നടത്തും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു.

തിരുവനന്തപുരം. പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ വിമാനകമ്പനികളുമായി ചര്‍ച്ച നടത്തും. ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കു വിമാന കമ്പനികള്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നാണു വിമാനകമ്പനികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ നിന്നുളള വിമാനകമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ലഭ്യമാണോ എന്നതു പരിശോധിക്കും. ചര്‍ച്ച നടത്തുന്നതിനായി സിയാല്‍ എം.ഡി യേയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമുളള കമ്പനികളുമായാണ് ചര്‍ച്ച. പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. വിമാനസര്‍വ്വീസുകള്‍ക്കു പുറമേ കപ്പല്‍മാര്‍ഗ്ഗമുളള യാത്രാസാധ്യതകള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി.
ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേക്കു വരുന്ന സാധാരണക്കാരയ പ്രവാസികള്‍ക്കു സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. തുടര്‍നടപടി എന്ന നിലയിലാണ് അവലോകനയോഗം ചേര്‍ന്നത്.
ഓണ്‍ലെനായി ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വന്ത് സിന്‍ഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സിയാല്‍ എം.ഡി. എസ്. സുഹാസ്, കിയാല്‍ എം.ഡി ദിനേഷ് കുമാര്‍, നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ സംബന്ധിച്ചു.