ആര്‍ക്കാണിത്ര വേഗത്തില്‍ പോകേണ്ടത്? കെ.റയില്‍ തുടര്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ആര്‍ക്കാണിത്ര വേഗത്തില്‍ പോകേണ്ടത് എന്ന വാചകം ഏറെ വൈറലായിരുന്നു. എന്നാലിപ്പോള്‍ വീണ്ടും കെ റെയില്‍ ചര്‍ച്ച തുടങ്ങുകയാണ്. തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത് റെയില്‍വേ ബോര്‍ഡാണ്. ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും റെയില്‍വേ മാനേജറോട് നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ കെ റെയിലും ദക്ഷിണ റെയില്‍വേയും സംയുക്തമായി നേരത്തെ സര്‍വേ നടത്തിയിരുന്നു.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയില്‍ തയ്യാറാക്കിയ രൂപരേഖയില്‍ റെയില്‍വേ ബോര്‍ഡ് ലഭ്യമാക്കേണ്ട ഭൂമിയെക്കുറിച്ചും, സ്റ്റേഷന്‍ സംബന്ധിച്ചുമെല്ലാം ആശയക്കുഴപ്പം നിലനിന്നിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ആശയവിനിമയം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു.