ദേശീയ പാതയില്‍ 110 കിലോമീറ്റര്‍ വേഗപരിധി; സംസ്ഥാനത്തെ റോഡുകളിലെ വേഗ പരിധി പുതുക്കി

ഇരുചക്രവാഹനങ്ങള്‍ക്ക് ഇനി പരമാവധി വേഗത 60 കിലോമീറ്റര്‍ മാത്രം
ജൂലൈ ഒന്നുമുതല്‍ പ്രാപല്യത്തില്‍ വരും

സ്വന്തം ലേഖകന്‍
തിരുവനന്തപുരം. സംസ്ഥാനത്തെ ആറുവരി ദേശീയപാതയില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ഇനി വാഹനം ഓടിക്കാം. സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി.
നാലു വരി ദേശീയ പാതയില്‍ 100 കിലോമീറ്ററാണ് പുതിയവേഗപരിധി. നേരത്തെ 90 കിലോമീറ്റര്‍ ആയിരുന്നു.
എം.സി. റോഡ്, നാലു വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്ററാണു പുതിയ വേഗപരിധി. നേരത്തെ 85 ആയിരുന്നു. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റര്‍ എന്നതു തുടരും.
മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെ തുരാനും തീരുമാനമായി. ഒന്‍പതു സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധിയാണിത്.
ഒന്‍പതു സീറ്റിനു മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറു വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍ വേഗതയില്‍ ഡ്രൈവ് ചെയ്യാം. നാലു വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. 2014ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്നു മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ കഅട, അഡീ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.