അഹമ്മദാബാദ് ലുലു മാൾ നിർമ്മാണം ഉടൻ

എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഹമ്മദാബാദ്: കേരളം, കർണ്ണാടക, ഉത്തർ പ്രദേശ്, തമിഴ്നാട് എന്നി സംസ്ഥാനങ്ങൾക്ക് ശേഷം ഗുജറാത്തിലും പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്.  ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി  കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.  

ആദ്യഘട്ടത്തിൽ അഹമ്മദാബാദിൽ 2,000 കോടി രൂപ മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുകയാണെന്ന് എം.എ. യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു. ഷോപ്പിംഗ് മാളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ തുടങ്ങാനാണ് തീരുമാനം. ഗുജറാത്ത് സർക്കാരിൻ്റെ എല്ലാ വിധ സഹായ സഹകരണങ്ങളും മുഖ്യമന്ത്രി ഉറപ്പ് നൽകി.

രണ്ടാം ഘട്ടത്തിൽ ഗുജറാത്തിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഗ്രുപ്പ് ലക്ഷ്യമിടുന്നുണ്ട്. 

ലോകോത്തര നിലവാരത്തിൽ 20 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ ഉയരുന്നത്. 200,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ്, മുന്നൂറിൽപ്പരം ദേശീയ അന്തർദേശീയ വിവിദോദ്ദേശ ബ്രാൻഡുകൾ, 2,500 ആളുകൾക്ക് ഇരിക്കാവുന്ന വിശാലമായ ഫുഡ് കോർട്ട്, 16 സ്ക്രീൻ സിനിമ, കുട്ടികൾക്കായുള്ള വിനോദ കേന്ദ്രം, വിശാലമായ മൾട്ടി ലെവൽ പാർക്കിംഗ് എന്നിവ മാളിൻ്റെ സവിശേഷതകളായിരിക്കുംഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ. കൈലാസനാഥൻ, ലുലു ഇന്ത്യ ഡയറക്ടർ ഏ.വി. ആനന്ദ് റാം, ലുലു ഇന്ത്യ ചീഫ് ഓപ്പറേഷൻസ് ഓഫിസർ രജിത് രാധാകൃഷ്ണൻ നായർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.