സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം 60 ശതമാനം വര്‍ധിച്ചു

തിരുവനന്തപുരം. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചു. ക്ലീന്‍ കേരളാ കമ്പനി വഴി നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിലാണ് വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യം 2022 മെയില്‍ 620.59 ടണ്‍ മാത്രമായിരുന്നു. 2023 മെയില്‍ ഇത് 1014.04 ആയി വര്‍ധിച്ചു. 63.39 ശതമാനം വര്‍ധന.
അതേസമയം മറ്റ് മാലിന്യങ്ങള്‍ ഇത്രകണ്ടു വര്‍ധിച്ചില്ല. 2023 മെയ് മാസത്തില്‍ 5355.08 മെട്രിക് ടണ്‍ മാലിന്യമാണ് ക്ലീന്‍ കേരളാ കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച് നീക്കം ചെയ്തത്. 2022 മെയ് മാസത്തില്‍ ഇത് 3728.74 മെട്രിക് ടണ്ണായിരുന്നു. 43.61 ശതമാനം വര്‍ധന.
ഇതില്‍ 2023 ഏപ്രില്‍ മാസത്തില്‍ ആകെ ശേഖരിച്ച മാലിന്യം 3174 ടണ്ണും ഇതില്‍ വേര്‍തിരിച്ച പ്ലാസ്റ്റിക് 958.32 ടണ്ണുമായിരുന്നു. മെയില്‍ 63.55 ലക്ഷം രൂപയും ഏപ്രിലില്‍ 57.02 ലക്ഷം രൂപയും ക്ലീന്‍ കേരളാ കമ്പനി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ചില്ല്, തുണി, ഇ വേസ്റ്റ്, മരുന്ന് സ്ട്രിപ്പ്, ടയര്‍, ചെരുപ്പ്, ഹസാര്‍ഡസ് വേസ്റ്റ് ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും ഇപ്പോള്‍ ക്ലീന്‍ കേരളാ കമ്പനി ശേഖരിക്കുന്നുണ്ട്.
2021-22 വര്‍ഷത്തില്‍ ആകെ 7657 മെട്രിക് ടണ്‍ മാലിന്യമായിരുന്നു ക്ലീന്‍ കേരളാ കമ്പനി നീക്കം ചെയ്തത്. 2022-23 വര്‍ഷത്തില്‍ ഇത് നാലിരട്ടിയോളം (30218 മെട്രിക് ടണ്‍) വര്‍ധിപ്പിക്കാനായി. തരംതിരിച്ച പ്ലാസ്റ്റിക് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8463 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതുമൂലം ഹരിതകര്‍മ്മ സേനയ്ക്ക് ആറുകോടി രൂപയിലധികം പാഴ് വസ്തുക്കളുടെ വിലയായി കൈമാറാനായി.
‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഫലം കാണുന്നതിന്റെ തെളിവാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.